അല്ലാഹുവിന്റെ തീരുമാനം വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളിനി അതിന് ധൃതികാണിക്കേണ്ട. അവര്‍ പങ്കുചേര്‍ക്കുന്നവരില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനും ഉന്നതനുമാണ്.
അല്ലാഹു തന്റെ ദാസന്മാരില്‍ നിന്ന് താനിച്ഛിക്കുന്നവരുടെ മേല്‍ തന്റെ തീരുമാനപ്രകാരം ദിവ്യചൈതന്യവുമായി മലക്കുകളെ ഇറക്കുന്നു. \"നിങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക: ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എന്നെ സൂക്ഷിച്ചു ജീവിക്കുക.”
കടുത്ത ശാരീരിക പ്രയാസത്തോടെയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാവാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ ചുമന്നുകൊണ്ടുപോവുന്നു. നിങ്ങളുടെ നാഥന്‍ അതീവ ദയാലുവും പരമകാരുണികനുമാണ്.
അവന്‍ കുതിരകളെയും കോവര്‍ കഴുതകളെയും കഴുതകളെയും സൃഷ്ടിച്ചു. നിങ്ങള്‍ക്ക് യാത്രക്കുപയോഗിക്കാനും അലങ്കാരമായും. നിങ്ങള്‍ക്കറിയാത്ത പലതും അവന്‍ സൃഷ്ടിക്കുന്നു.
അതുവഴി അവന്‍ നിങ്ങള്‍ക്ക് കൃഷിയും ഒലീവും ഈന്തപ്പനയും മുന്തിരിയും മുളപ്പിച്ചുതരുന്നു. എല്ലായിനം കായ്കനികളും. ചിന്തിക്കുന്ന ജനത്തിന് ഇതിലെല്ലാം ധാരാളം തെളിവുകളുണ്ട്.
അവന്‍ രാപ്പകലുകളെയും സൂര്യചന്ദ്രന്മാരെയും നിങ്ങള്‍ക്ക് അധീനമാക്കിത്തന്നു. അവന്റെ കല്‍പനപ്രകാരം എല്ലാ നക്ഷത്രങ്ങളും വിധേയമാക്കപ്പെട്ടിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം തെളിവുകളുണ്ട്.
അവന്‍ ഭൂമിയില്‍ നിങ്ങള്‍ക്കായി വിവിധ വര്‍ണങ്ങളില്‍ നിരവധി വസ്തുക്കള്‍ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. പാഠമുള്‍ക്കൊള്ളുന്ന ജനത്തിന് അവയിലും മഹത്തായ തെളിവുണ്ട്.
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തങ്ങളുടെ പാപഭാരം പൂര്‍ണമായും ചുമക്കാനാണിത് ഇടവരുത്തുക. ഒരു വിവരവുമില്ലാതെ തങ്ങള്‍ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നവരുടെ പാപഭാരങ്ങളില്‍ ഒരു പങ്കും അവര്‍ പേറേണ്ടിവരും. അറിയുക: എത്ര ചീത്ത ഭാരമാണ് അവര്‍ ചുമന്നുകൊണ്ടിരിക്കുന്നത്!
അവര്‍ക്കു മുമ്പുള്ളവരും ഇങ്ങനെ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ കെട്ടിയുണ്ടാക്കിയ കൌശലപ്പുരയുടെ അസ്ഥിവാരം തന്നെ അല്ലാഹു തകര്‍ത്തുകളഞ്ഞു. അതോടെ അതിന്റെ മേല്‍പ്പുര അവരുടെ മേല്‍ തകര്‍ന്നുവീണു. അവര്‍ക്കറിയാത്ത ഭാഗത്തുനിന്നാണ് ശിക്ഷകള്‍ അവര്‍ക്കു മേല്‍ വന്നുവീണത്.
സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളാണത്. അവരതില്‍ പ്രവേശിക്കും. അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരാഗ്രഹിക്കുന്നതൊക്കെ അവര്‍ക്കവിടെ കിട്ടും. അവ്വിധമാണ് അല്ലാഹു സൂക്ഷ്മതയുള്ളവര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
ഈ ജനത്തിനെന്താണ് പ്രതീക്ഷിക്കാനുള്ളത്? അവരുടെ അടുത്ത് മലക്കുകള്‍ വരുന്നതോ അല്ലെങ്കില്‍ നിന്റെ നാഥന്റെ കല്‍പന വന്നെത്തുന്നതോ അല്ലാതെ. അവ്വിധം തന്നെയാണ് അവര്‍ക്ക് മുമ്പുള്ളവരും ചെയ്തത്. അല്ലാഹു അവരോട് ഒരക്രമവും ചെയ്തിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അക്രമം കാണിക്കുകയായിരുന്നു.
ബഹുദൈവ വിശ്വാസികള്‍ പറഞ്ഞു: \"അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്മാരോ അവനെക്കൂടാതെ ഒന്നിനെയും പൂജിക്കുമായിരുന്നില്ല. അവന്റെ വിധിയില്ലാതെ ഒന്നും നിഷിദ്ധമാക്കുമായിരുന്നില്ല.” അവര്‍ക്കു മുമ്പുള്ളവരും ഇതുതന്നെ ചെയ്തിട്ടുണ്ട്. സന്ദേശം വ്യക്തമായി എത്തിച്ചുകൊടുക്കുകയെന്നതല്ലാത്ത എന്തു ബാധ്യതയാണ് ദൈവദൂതന്മാര്‍ക്കുള്ളത്?
നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: \"നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക.” അങ്ങനെ അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. മറ്റു ചിലരെ ദുര്‍മാര്‍ഗം കീഴ്പ്പെടുത്തുകയും ചെയ്തു. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യത്തെ നിഷേധിച്ചുതള്ളിയവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.
അല്ലാഹുവിന്റെ പേരില്‍ തങ്ങള്‍ക്കാവും വിധം ദൃഢതയോടെ ആണയിട്ട് അവര്‍ പറയുന്നു: \"മരിച്ചവരെ അല്ലാഹു വീണ്ടും ജീവിപ്പിച്ചെഴുന്നേല്‍പിക്കുകയില്ല.” എന്നാല്‍ അങ്ങനെയല്ല. അതൊരു വാഗ്ദാനമാണ്. അതിന്റെ പൂര്‍ത്തീകരണം അല്ലാഹു തന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. എന്നാല്‍ മനുഷ്യരിലേറെപ്പേരും അതറിയുന്നില്ല.
മര്‍ദനത്തിനിരയായശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പലായനം ചെയ്തവര്‍ക്ക് നാം ഈ ലോകത്ത് മെച്ചമായ പാര്‍പ്പിടം ഒരുക്കിക്കൊടുക്കുക തന്നെ ചെയ്യും. പരലോകത്തെ പ്രതിഫലമോ, അതിമഹത്തരവും. അവരിതെല്ലാം അറിഞ്ഞിരുന്നെങ്കില്‍!
ചില പുരുഷന്മാരെയല്ലാതെ നിനക്കു മുമ്പ് നാം ദൂതന്മാരായി ആരെയും നിയോഗിച്ചിട്ടില്ല. നാം അവര്‍ക്ക് സന്ദേശം നല്‍കുന്നു. ഇതൊന്നും നിങ്ങള്‍ക്കറിയില്ലെങ്കില്‍ നേരത്തെ ഉദ്ബോധനം ലഭിച്ചവരോടു ചോദിച്ചറിയുക.
നീചമായ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരിപ്പോള്‍ സമാശ്വസിക്കുകയാണോ; അല്ലാഹു അവരെ ഭൂമിയില്‍ ആഴ്ത്തിക്കളയുകയില്ലെന്ന്? അല്ലെങ്കില്‍ വിചാരിക്കാത്ത ഭാഗത്തുനിന്ന് ശിക്ഷ അവര്‍ക്ക് വന്നെത്തുകയില്ലെന്ന്?
നാം അവര്‍ക്കു നല്‍കിയതില്‍നിന്ന് ഒരു വിഹിതം അവര്‍ക്കുതന്നെ അറിയാത്ത ചിലതിന്നായി അവര്‍ നീക്കിവെക്കുന്നു. അല്ലാഹുവാണ് സത്യം. നിങ്ങള്‍ കൃത്രിമമായി കെട്ടിച്ചമക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.
തനിക്കു ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ!
ജനത്തെ അവരുടെ അക്രമത്തിന്റെ പേരില്‍ അല്ലാഹു പെട്ടെന്ന് പിടികൂടുകയാണെങ്കില്‍ ഭൂമുഖത്ത് ഒരു ജീവിയെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിശ്ചിത അവധിവരെ അവര്‍ക്ക് അവന്‍ അവസരം അനുവദിക്കുകയാണ്. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാല്‍ പിന്നെ ഒരു നിമിഷംപോലും അവര്‍ക്കത് വൈകിക്കാനാവില്ല. നേരത്തെയാക്കാനും സാധ്യമല്ല.
അല്ലാഹുവാണ് സത്യം. നിനക്കു മുമ്പ് പല സമുദായങ്ങളിലേക്കും നാം ദൂതന്മാരെ അയച്ചിട്ടുണ്ട്. അപ്പോഴൊക്കെ ആ ജനത്തിന്റെ ദുര്‍വൃത്തികള്‍ പിശാച് അവര്‍ക്ക് ചേതോഹരമാക്കിത്തോന്നിക്കുകയായിരുന്നു. അതിനാല്‍ അവനാണ് ഇന്ന് അവരുടെ രക്ഷാധികാരി. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
നിനക്കു നാം വേദപുസ്തകം ഇറക്കിത്തന്നത് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുള്ള കാര്യങ്ങളുടെ യാഥാര്‍ഥ്യം അവര്‍ക്ക് വിവരിച്ചുകൊടുക്കാനാണ്. വിശ്വസിക്കുന്ന ജനത്തിന് നേര്‍വഴി കാട്ടാനും. ഒപ്പം അനുഗ്രഹമായും.
നിശ്ചയമായും കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ വയറ്റിലുള്ളതില്‍ നിന്ന്, ചാണകത്തിനും ചോരക്കുമിടയില്‍നിന്ന് നിങ്ങളെ നാം ശുദ്ധമായ പാല്‍ കുടിപ്പിക്കുന്നു. കുടിക്കുന്നവര്‍ക്കെല്ലാം ആനന്ദദായകമാണത്.
ഈന്തപ്പനയുടെയും മുന്തിരിവള്ളിയുടെയും പഴങ്ങളില്‍ നിന്ന് നിങ്ങള്‍ ലഹരി പദാര്‍ഥവും നല്ല ആഹാരവും ഉണ്ടാക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും അതില്‍ അടയാളമുണ്ട്.
\"പിന്നെ എല്ലാത്തരം ഫലങ്ങളില്‍നിന്നും ഭക്ഷിക്കുക. അങ്ങനെ നിന്റെ നാഥന്‍ പാകപ്പെടുത്തിവച്ച വഴികളില്‍ പ്രവേശിക്കുക.” അവയുടെ വയറുകളില്‍ നിന്ന് വര്‍ണവൈവിധ്യമുള്ള പാനീയം സ്രവിക്കുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ജനത്തിന് ഇതിലും ദൃഷ്ടാന്തമുണ്ട്.
അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ അങ്ങേയറ്റത്തെ വാര്‍ധക്യത്തിലേക്ക് തള്ളപ്പെടുന്നു. പലതും അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്താനാണിത്. അല്ലാഹു എല്ലാം അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.
ആഹാരകാര്യത്തില്‍ അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ മികവുറ്റവരാക്കിയിരിക്കുന്നു. എന്നാല്‍ മികവ് ലഭിച്ചവര്‍ തങ്ങളുടെ വിഭവം തങ്ങളുടെ ഭൃത്യന്മാര്‍ക്ക് വിട്ടുകൊടുക്കുന്നതിലൂടെ അവരെയൊക്കെ തങ്ങളെപ്പോലെ അതില്‍ സമന്മാരാക്കുന്നില്ല. അപ്പോള്‍ പിന്നെ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്?
അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കിത്തന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ഇണകളിലൂടെ പുത്രന്മാരെയും നല്‍കി. പൌത്രന്മാരെയും. വിശിഷ്ട വസ്തുക്കള്‍ ആഹാരമായി തന്നു. എന്നിട്ടും ഇക്കൂട്ടര്‍ അസത്യത്തില്‍ വിശ്വസിക്കുകയാണോ? അല്ലാഹുവിന്റെ അനുഗ്രഹത്തെ അപ്പാടെ തള്ളിപ്പറയുകയും?
അല്ലാഹു ഒരുദാഹരണം സമര്‍പ്പിക്കുന്നു: ഒരാള്‍ മറ്റൊരാളുടെ ഉടമയിലുള്ള അടിമയാണ്. അയാള്‍ക്കൊന്നിനും കഴിയില്ല; മറ്റൊരാള്‍, നാം നമ്മുടെ വകയായി നല്‍കിയ ഉത്തമമായ ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചുകൊണ്ടിരിക്കുന്നു. അവരിരുവരും തുല്യരാണോ? അല്ലാഹുവിന് സ്തുതി. എങ്കിലും അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല.
അല്ലാഹു മറ്റൊരുദാഹരണം കൂടി നല്‍കുന്നു: രണ്ടാളുകള്‍. അവരിലൊരുവന്‍ ഊമയാണ്. ഒന്നിനും കഴിയാത്തവന്‍. അവന്‍ തന്റെ യജമാനന് ഒരു ഭാരമാണ്. അയാള്‍ അവനെ എവിടേക്കയച്ചാലും അവനൊരു നന്മയും വരുത്തുകയില്ല. അയാളും, സ്വയം നേര്‍വഴിയില്‍ നിലയുറപ്പിച്ച് നീതി കല്‍പിക്കുന്നവനും ഒരുപോലെയാണോ?
ആകാശഭൂമികളില്‍ ഒളിഞ്ഞിരിക്കുന്നവയൊക്കെയും നന്നായറിയുന്നവന്‍ അല്ലാഹു മാത്രമാണ്. ആ അന്ത്യസമയം ഇമവെട്ടുംപോലെ മാത്രമാണ്. അല്ലെങ്കില്‍ അതിനെക്കാള്‍ വേഗതയുള്ളത്. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് ഒന്നും അറിയാത്തവരായി പുറത്തേക്ക് കൊണ്ടുവന്നു; പിന്നെ നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.
ഇവര്‍ പറവകളെ കാണുന്നില്ലേ? അന്തരീക്ഷത്തില്‍ അവ എവ്വിധം അധീനമാക്കപ്പെട്ടിരിക്കുന്നുവെന്ന്. അല്ലാഹുവല്ലാതെ ആരും അവയെ താങ്ങിനിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
അല്ലാഹു നിങ്ങളുടെ വീടുകളെ നിങ്ങള്‍ക്കുള്ള വിശ്രമസ്ഥലങ്ങളാക്കി. മൃഗത്തോലുകളില്‍നിന്ന് അവന്‍ നിങ്ങള്‍ക്ക് പാര്‍പ്പിടങ്ങളുണ്ടാക്കിത്തന്നു. നിങ്ങളുടെ യാത്രാ നാളുകളിലും താവളമടിക്കുന്ന ദിനങ്ങളിലും നിങ്ങളവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍നിന്ന് നിശ്ചിതകാലംവരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങള്‍ അവനുണ്ടാക്കിത്തന്നു. ഉപകാരപ്രദമായ മറ്റു വസ്തുക്കളും.
അല്ലാഹു താന്‍ സൃഷ്ടിച്ച നിരവധി വസ്തുക്കളാല്‍ നിങ്ങള്‍ക്ക് തണലുണ്ടാക്കി. പര്‍വതങ്ങളില്‍ അവന്‍ നിങ്ങള്‍ക്ക് അഭയസ്ഥാനങ്ങളുമുണ്ടാക്കി. നിങ്ങളെ ചൂടില്‍ നിന്ന് കാത്തുരക്ഷിക്കുന്ന വസ്ത്രങ്ങള്‍ നല്‍കി. യുദ്ധവേളയില്‍ സംരക്ഷണമേകുന്ന കവചങ്ങളും പ്രദാനം ചെയ്തു. ഇവ്വിധം അല്ലാഹു തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചുതരുന്നു; നിങ്ങള്‍ അനുസരണമുള്ളവരാകാന്‍.
എല്ലാ ഓരോ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം. അന്നു പിന്നെ ഒഴികഴിവു പറയാന്‍ സത്യനിഷേധികള്‍ക്ക് ഒരവസരവും നല്‍കുകയില്ല. അവരില്‍നിന്ന് പശ്ചാത്താപം ആവശ്യപ്പെടുകയുമില്ല.
സത്യത്തെ നിഷേധിച്ചുതള്ളുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തടയുകയും ചെയ്തവര്‍ക്ക് നാം ശിക്ഷക്കു മേല്‍ ശിക്ഷ കൂട്ടിക്കൊടുക്കും. അവര്‍ നാശം വരുത്തിക്കൊണ്ടിരുന്നതിനാലാണിത്.
ഓരോ സമുദായത്തിലും അവര്‍ക്കെതിരായി നിലകൊള്ളുന്ന സാക്ഷിയെ അവരില്‍ നിന്നു തന്നെ നാം നിയോഗിക്കുന്ന ദിവസമാണത്. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുന്നതുമാണ്. നിനക്ക് നാം ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ഇതില്‍ സകല സംഗതികള്‍ക്കുമുള്ള വിശദീകരണമുണ്ട്. വഴിപ്പെട്ടു ജീവിക്കുന്നവര്‍ക്ക് വഴികാട്ടിയും അനുഗ്രഹവും ശുഭവൃത്താന്തവുമാണിത്.
നീതിപാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ്. നിങ്ങള്‍ കാര്യം മനസ്സിലാക്കാന്‍.
ഭദ്രതയോടെ നൂല്‍ നൂറ്റ ശേഷം അത് പല തുണ്ടുകളാക്കി പൊട്ടിച്ചുകളഞ്ഞവളെപ്പോലെ നിങ്ങളാകരുത്. ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തേക്കാള്‍ കൂടുതല്‍ നേടാനായി നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ പരസ്പരം വഞ്ചനോപാധിയാക്കരുത്. അതിലൂടെ അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളുടെ നിജസ്ഥിതി നിങ്ങള്‍ക്കവന്‍ വ്യക്തമാക്കിത്തരികതന്നെ ചെയ്യും.
നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ പരസ്പരം വഞ്ചനോപാധിയാക്കരുത്. അങ്ങനെ ചെയ്താല്‍ സത്യത്തില്‍ നിലയുറപ്പിച്ച ശേഷം കാലിടറാനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടഞ്ഞതിന്റെ പേരില്‍ ദുരിതമനുഭവിക്കാനും അതിടവരുത്തും. പിന്നെ നിങ്ങള്‍ക്ക് അതിഭയങ്കരമായ ശിക്ഷയുണ്ടാകും.
അല്ലാഹുവുമായുള്ള പ്രതിജ്ഞകള്‍ നിങ്ങള്‍ നിസ്സാരവിലയ്ക്ക് വില്‍ക്കരുത്. സംശയംവേണ്ട; അല്ലാഹുവിന്റെ അടുത്തുള്ളതു തന്നെയാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നവരെങ്കില്‍!
നിങ്ങളുടെ വശമുള്ളത് തീര്‍ന്നുപോകും. ബാക്കിയാവുന്നത് അല്ലാഹുവിന്റെ വശമുള്ളത് മാത്രം. തീര്‍ച്ചയായും ക്ഷമപാലിക്കുന്നവര്‍ക്ക് നാം അവരുടെ നന്മനിറഞ്ഞ കര്‍മങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കും.
ഒരു വചനത്തിനു പകരമായി മറ്റൊരു വചനം നാം അവതരിപ്പിക്കുമ്പോള്‍ - താന്‍ എന്താണ് അവതരിപ്പിക്കുന്നതെന്ന് അല്ലാഹുവിന് നന്നായറിയാം - അവര്‍ പറയും: \"നീ ഇത് കൃത്രിമമായി കെട്ടിയുണ്ടാക്കുന്നവന്‍ മാത്രമാണ്.” എന്നാല്‍ യാഥാര്‍ഥ്യം അതല്ല; അവരിലേറെപ്പേരും കാര്യമറിയുന്നില്ല.
പറയുക: നിന്റെ നാഥങ്കല്‍ നിന്ന് പരിശുദ്ധാത്മാവ് വളരെ കണിശതയോടെ ഇറക്കിത്തന്നതാണിത്. അത് സത്യവിശ്വാസം സ്വീകരിച്ചവരെ അതിലുറപ്പിച്ചുനിര്‍ത്തുന്നു. വഴിപ്പെട്ടു ജീവിക്കുന്നവര്‍ക്കത് വഴികാട്ടിയാണ്. ശുഭവാര്‍ത്തയും.
അല്ലാഹുവില്‍ വിശ്വസിച്ചശേഷം അവിശ്വസിച്ചവന്‍, തുറന്ന മനസ്സോടെ സത്യനിഷേധം അംഗീകരിച്ചവരാണെങ്കില്‍ അവരുടെ മേല്‍ ദൈവകോപമുണ്ട്. കടുത്ത ശിക്ഷയും. എന്നാല്‍ തങ്ങളുടെ മനസ്സ് സത്യവിശ്വാസത്തില്‍ ശാന്തി നേടിയതായിരിക്കെ നിര്‍ബന്ധിതരായി അങ്ങനെ ചെയ്യുന്നവര്‍ക്കിതു ബാധകമല്ല.
നേരെമറിച്ച് അങ്ങേയറ്റം പീഡിതരായശേഷം സ്വദേശം വെടിഞ്ഞ് പലായനം നടത്തുകയും പിന്നീട് സമരത്തിലേര്‍പ്പെടുകയും ക്ഷമപാലിക്കുകയും ചെയ്തവരെ സംബന്ധിച്ചേടത്തോളം നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവും തന്നെ; തീര്‍ച്ച.
ഒരുദിനം അതുണ്ടാകും. അന്ന് എല്ലാ മനുഷ്യരും സ്വന്തം കാര്യത്തിനുവേണ്ടി വാദിച്ചുകൊണ്ടിരിക്കും. എല്ലാ ഓരോരുത്തര്‍ക്കും തങ്ങളുടെ കര്‍മഫലം പൂര്‍ണമായി നല്‍കപ്പെടും. ആരും ഒരുവിധ അനീതിക്കുമിരയാവുകയുമില്ല.
അല്ലാഹു ഒരു നാടിന്റെ ഉദാഹരണം എടുത്തുകാണിക്കുന്നു. അത് നിര്‍ഭയവും ശാന്തവുമായിരുന്നു. അവിടേക്കാവശ്യമായ ആഹാരം നാനാഭാഗത്തുനിന്നും സമൃദ്ധമായി വന്നുകൊണ്ടിരുന്നു. എന്നിട്ടും ആ നാട് അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് നന്ദികേടു കാണിച്ചു. അപ്പോള്‍ അല്ലാഹു അതിനെ വിശപ്പിന്റെയും ഭയത്തിന്റെയും ആവരണമണിയിച്ചു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി.
അതിനാല്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരെങ്കില്‍!
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത് ഇവ മാത്രമാണ് അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയത്. അഥവാ, ആരെങ്കിലും നിര്‍ബന്ധിതനായാല്‍, അവന്‍ അതാഗ്രഹിക്കുന്നവനോ അത്യാവശ്യത്തിലേറെ തിന്നുന്നവനോ അല്ലെങ്കില്‍, അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍, “ഇത് അനുവദനീയം, ഇത് നിഷിദ്ധം” എന്നിങ്ങനെ കള്ളം പറയാതിരിക്കുക. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കലാകുമത്. അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവര്‍ ഒരിക്കലും വിജയിക്കുകയില്ല; തീര്‍ച്ച.
നിനക്ക് നേരത്തെ നാം വിവരിച്ചുതന്നവ ജൂതന്മാര്‍ക്കും നാം നിഷിദ്ധമാക്കുകയുണ്ടായി. നാം അവരോടൊട്ടും അനീതി ചെയ്തിട്ടില്ല. അവര്‍ തങ്ങളോടു തന്നെ അനീതി ചെയ്യുകയായിരുന്നു.
എന്നാല്‍, അറിവില്ലായ്മ കാരണം അബദ്ധം പ്രവര്‍ത്തിക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരോട്, അതിനു ശേഷവും നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച.
ഇബ്റാഹീം സ്വയം ഒരു സമുദായമായിരുന്നു. അദ്ദേഹം അല്ലാഹുവിന് വഴങ്ങി ജീവിക്കുന്നവനായിരുന്നു. ചൊവ്വായ പാതയില്‍ ഉറച്ചുനില്‍ക്കുന്നവനും. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല.
പിന്നീട് നിനക്കു നാം ബോധനം നല്‍കി, ഏറ്റം ചൊവ്വായപാതയില്‍ നിലയുറപ്പിച്ച ഇബ്റാഹീമിന്റെ മാര്‍ഗം പിന്തുടരണമെന്ന്. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല.
യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍.
നിങ്ങള്‍ പ്രതികാരം ചെയ്യുന്നുവെങ്കില്‍ ഇങ്ങോട്ട് അക്രമിക്കപ്പെട്ടതിന് തുല്യമായി അങ്ങോട്ടും ശിക്ഷാനടപടികള്‍ സ്വീകരിക്കുക. എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍ അറിയുക: അതു തന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതലുത്തമം.
നീ ക്ഷമിക്കുക. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടു മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരെപ്പറ്റി നീ ദുഃഖിക്കരുത്. അവരുടെ കുതന്ത്രങ്ങളെപ്പറ്റി വിഷമിക്കുകയും വേണ്ട.